കല്ലുകളി മൂത്തുടക്കിപ്പിണങ്ങീട്ടു
തല്ലുപിടിച്ചോരുവേനലവധിയിൽ
ബെല്ലടികേട്ടുമ്മറത്തതാ സൈക്കിളിൽ
പല്ലിളിച്ചെത്തി നിൽക്കുന്നിതാ പോസ്റ്റ്മാൻ
ചില്ലലമാര ചരിക്കുന്നമാതിരി-
ത്തെല്ലുമുഴുത്തൊരു കണ്ണടയും സ്ഥിരം
എല്ലുതെളിഞ്ഞുകാണും തോളിലെപ്പോഴു-
മള്ളിയിരിക്കുന്ന കാലൻകുടയുമായ്
മെല്ലെയിറങ്ങിനിന്നൂ ഗർവ്വാൽ കൈകാട്ടി-
ച്ചെല്ലുവാൻ ചൊന്നു രജിസ്റ്റേഡിലൊപ്പിടാൻ
തെല്ലത്ഭുതം പൂണ്ടുകേട്ടൂ; 'പിഴച്ചിതോ!
ഇല്ലായ്മതങ്ങുമീ വീട്ടിലേക്കോ ഭവാൻ?'
'തെറ്റിയതാകാമിച്ചെറ്റയിലേയ്ക്കാരീ-
ലെറ്ററയയ്ക്കുവാൻ?' കേട്ടുടൻ സോദരി
ചുറ്റുപാടൊക്കെത്തിരിഞ്ഞ,യടുത്തൂണു-
പറ്റുവാൻ പോന്നയിയാൾക്ക് പിഴയ്ക്കുമോ?
'തെറ്റിയതല്ലിതൊന്നൊപ്പിട്ടുതന്നു കൈ-
പ്പറ്റുവാൻ പറ്റിയതാരുണ്ട് നിങ്ങളിൽ?'
തെറ്റാതെയന്നുപ്രോഗ്രസ്സുകാർഡൊപ്പിട്ടു
പറ്റിച്ചതോർത്തുട,ന്നദ്ധ്യാപികയെ; ഞാൻ
ഒപ്പിട്ടുവാങ്ങുന്നതിന്നുടൻ കൈമട-
ക്കൊപ്പം കൊടുക്കണം കീഴ്‌വഴക്കം തഥാ
തപ്പിത്തുടങ്ങിയടുക്കളേലമ്മതൻ
കുപ്പിയും ജീരകപ്പാട്ടകളും വൃഥാ
എപ്പഴോ കൈമുതലായ് വെച്ച നാണയ-
മപ്പോഴാണോർമ്മയിൽ വന്നുകൈവന്നതും
ഇപ്പഴും പോകാതെ പോകാനൊരുമ്പെടും
അപ്പഴഞ്ചൻ സൈക്കിൾ ചെന്നുതടുത്തതും
അത്ഭുതം വിട്ടുമാറാതേകുഴിഞ്ഞക-
ണ്ണപ്പോളടിമുടിയെന്നേയുഴിയവേ
ഉത്ഭവിക്കുന്ന ജിജ്ഞാസയകറ്റുവാൻ
അല്പവും കാക്കാതക്കത്തു പൊട്ടിച്ചവൾ
ആണ്ടുതികഞ്ഞിപ്പതിനഞ്ചു നാൾക്കകം
പണ്ടപ്പണയം തിരിച്ചെടുക്കായ്കയിൽ
ആണ്ടവനാണേ, പണ്ടം ലേലമാക്കിടും
വേണ്ടവനാണേൽ പണം കെട്ടി വാങ്ങണം
ചിട്ടി തികയാതെ വന്നതിലമ്മാവൻ
കെട്ടുതാലി വരെ വെച്ചുകടൽതാണ്ടി-പ്പട്ടിണി മാറ്റാനുഴയ്ക്കെക്കഴിയാതെ പെട്ടിയിൽ വെച്ചൊരീ ചീട്ടേമറന്നതാം
കപ്പലണ്ടിക്കായിക്കൂട്ടിവച്ചോരഞ്ചു-
റുപ്പിക പോയതിലല്ല ദെണ്ണം അവൾ
എപ്പഴുമോതിക്കളിയാക്കിടുന്നതി-
ന്നിപ്പഴുമോർത്തുചിരിക്കുമേകാന്തമായ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ