2017 ഓഗസ്റ്റ് 27, ഞായറാഴ്‌ച

തൊണ്ടവരണ്ടമന്നൻ

പണ്ടുകുണ്ടിൽപതിച്ച, പവിത്രമാം
തണ്ടൊടിഞ്ഞ തൻ ഓലക്കുടയുമായ്
ഇണ്ടലെല്ലാം മറന്നുമാവേലിയാ-
വണ്ടിയോടുന്ന വീഥിയിലെത്തവേ
കണ്ടു വീഥിതൻ വക്കിൽ നിശ്ശബ്ദരായ്
രണ്ടു ഫർലോങ്ങുദൂരത്തിലായ് വരി-
യുണ്ടി,തൊക്കെയുമക്ഷമരാണവർ
കണ്ടുനില്ക്കുന്നവർക്കിണ്ടലാം വിധം
ഞൊണ്ടിയോടുന്നൊരുത്തനെ തന്റെകൈ-
ത്തണ്ടകൊണ്ടു തടുത്തുടൻമന്നനും
തൊണ്ട നന്നായ് കനട്ടിയും ഭവ്യമായ്-
കൊണ്ടുകേ"ട്ടവിടെന്തെടൊ സംഭവം?"
മണ്ടനാണോയിവനെന്നുള്ളമട്ടിലാ-
രണ്ടുകണ്ണും തുറിച്ചൊന്നുഴിഞ്ഞവൻ
ഞൊണ്ടലുള്ള കാലൂന്നിനിന്നോതിനാൻ
മണ്ടിടുന്നു ഞാൻ തൊണ്ട നനയ്ക്കുവാൻ
'പണ്ടുഞാൻ നാടുവാണിരുന്നപ്പൊഴീ
തുണ്ടിലും പുഴയുണ്ടായിരുന്നെടോ
കണ്ടമേറെനിറഞ്ഞുകവിഞ്ഞതും
കൊണ്ടുപോരാ, വരിനിന്നു വാങ്ങണോ?'
'പണ്ടുവാമനൻ ചെയ്തതത്രേ ശരി
മണ്ടനായവൻ മന്നനായീടുമോ?,
തണ്ട വിറ്റും, മിനുങ്ങാൻ കുറഞ്ഞതു-
രണ്ടുകുപ്പിയില്ലേലെന്തൊരോണമാ
തൊണ്ടനന്നേ വരണ്ടു വിയർക്കയിൽ
തുണ്ടെടുത്തുവിയർപ്പൊപ്പി മന്നനാ-
തണ്ടൊടിഞ്ഞ തൻ ഓലക്കുട താഴ്ത്തി-
ക്കൊണ്ടു വേഗം വലിഞ്ഞൂ തടിയുമായ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ