2017 ഓഗസ്റ്റ് 28, തിങ്കളാഴ്‌ച

ഞാൻ മാവേലിയായാൽ

മാവേലിയായി ഞാൻ വാണീടുകിലുടൻ
മാമലനാടുവിട്ടൊടും
മഞ്ഞും മരതകപ്പച്ചയും കാക്കുമാ
ചൈനയിലെങ്ങാനും വാഴും

ചിങ്ങമാകുമ്പോളസിസ്റ്റെന്റിനേവിട്ടു
ഇൻസ്റ്റന്റ് വിഷ്ഷസു നൽകും
തള്ളിക്കളയുവാനൊക്കാത്ത ഭക്തർക്കു
സ്കൈപ്പിൽ നേരിട്ടതും നൽകും

പൂവുകൾ വാങ്ങിയത്തപ്പൂവിടുന്നോരുടെ
വീട്ടിലേയ്ക്കാളേവിടില്ല
വാടിയിൽ നട്ടു നനച്ചുവളർത്തിയ
വീട്ടുകാർക്കേകും പ്രയിസ്സ്

കോടികൾ ചേർത്തതിൽ കോടി വാങ്ങുന്നൊരീ
കീടങ്ങളോടുമിണ്ടില്ല
പാടുപെട്ടുണ്ടാക്കി വാങ്ങിവെച്ചുണ്ണുന്ന
പാവത്തോടൊത്തിരുന്നുണ്ണും

2017 ഓഗസ്റ്റ് 27, ഞായറാഴ്‌ച

തൊണ്ടവരണ്ടമന്നൻ

പണ്ടുകുണ്ടിൽപതിച്ച, പവിത്രമാം
തണ്ടൊടിഞ്ഞ തൻ ഓലക്കുടയുമായ്
ഇണ്ടലെല്ലാം മറന്നുമാവേലിയാ-
വണ്ടിയോടുന്ന വീഥിയിലെത്തവേ
കണ്ടു വീഥിതൻ വക്കിൽ നിശ്ശബ്ദരായ്
രണ്ടു ഫർലോങ്ങുദൂരത്തിലായ് വരി-
യുണ്ടി,തൊക്കെയുമക്ഷമരാണവർ
കണ്ടുനില്ക്കുന്നവർക്കിണ്ടലാം വിധം
ഞൊണ്ടിയോടുന്നൊരുത്തനെ തന്റെകൈ-
ത്തണ്ടകൊണ്ടു തടുത്തുടൻമന്നനും
തൊണ്ട നന്നായ് കനട്ടിയും ഭവ്യമായ്-
കൊണ്ടുകേ"ട്ടവിടെന്തെടൊ സംഭവം?"
മണ്ടനാണോയിവനെന്നുള്ളമട്ടിലാ-
രണ്ടുകണ്ണും തുറിച്ചൊന്നുഴിഞ്ഞവൻ
ഞൊണ്ടലുള്ള കാലൂന്നിനിന്നോതിനാൻ
മണ്ടിടുന്നു ഞാൻ തൊണ്ട നനയ്ക്കുവാൻ
'പണ്ടുഞാൻ നാടുവാണിരുന്നപ്പൊഴീ
തുണ്ടിലും പുഴയുണ്ടായിരുന്നെടോ
കണ്ടമേറെനിറഞ്ഞുകവിഞ്ഞതും
കൊണ്ടുപോരാ, വരിനിന്നു വാങ്ങണോ?'
'പണ്ടുവാമനൻ ചെയ്തതത്രേ ശരി
മണ്ടനായവൻ മന്നനായീടുമോ?,
തണ്ട വിറ്റും, മിനുങ്ങാൻ കുറഞ്ഞതു-
രണ്ടുകുപ്പിയില്ലേലെന്തൊരോണമാ
തൊണ്ടനന്നേ വരണ്ടു വിയർക്കയിൽ
തുണ്ടെടുത്തുവിയർപ്പൊപ്പി മന്നനാ-
തണ്ടൊടിഞ്ഞ തൻ ഓലക്കുട താഴ്ത്തി-
ക്കൊണ്ടു വേഗം വലിഞ്ഞൂ തടിയുമായ്

പൊന്നിൻ ചിങ്ങം

പൊന്നിൻ ചിങ്ങത്തേരിലേറി വന്നു പൊന്നോണം
പൊന്നണിഞ്ഞ മാമല നാടിന്റെയാഘോഷം
പൂമരങ്ങൾ താലമേന്തിയെങ്ങുമണഞ്ഞു
പൂവിളികൾ കൊണ്ടുനാടിന്നാകെയുണർന്നു

പൂത്തുമ്പിപ്പെണ്ണൊരുങ്ങി നൃത്തമാടുന്നേ
പൂവാകയിൽ കിളികൾ ഒത്തുപാടുന്നേ
പൂമേടയും കുടിയും ഒത്തുണരുന്നേ
പൂ ചൂടി മങ്കമാർ വന്നൊത്തുചേരുന്നേ

ആമോദത്താലെയർക്കൻ പുഞ്ചിരിക്കുന്നേ
കാർമേഘജാലമൊക്കെ മാറിനില്ക്കുന്നേ
ആനന്ദത്താലെ മന്നൻ വന്നണയുന്നേ
ഏവർക്കും സർവ്വമംഗളങ്ങൾ നേരുന്നേ